ഇതൊരു പഴയകഥയാണ്. ദശകങ്ങള്‍ക്കു മുമ്പ് പീഢിതരുടെ നിസ്സഹായമായ നിലവിളികളും കാല്‍ച്ചങ്ങലകളുടെ കിലുക്കവും ഉയര്‍ന്നുകേട്ട ഒരു വടക്കേ മലബാര്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യരുടെ ഉള്ളിന്റെയുള്ളില്‍ നിന്ന് ജ്വലിച്ചുയരുന്ന ആത്മവീര്യത്തിന്റെ കഥ. ചരിത്രഗ്രന്ഥങ്ങളില്‍ ചേര്‍ക്കപ്പെടാതെ പശിമയുള്ള നാട്ടുമണ്ണില്‍ കലര്‍ന്ന ഹൃദയത്തുടിപ്പുകള്‍. കാലം മായ്‌ച്ചുകളയാത്ത ചില അടയാളങ്ങള്‍.
ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ധൈര്യപൂര്‍വ്വം നേരിടുകയും വിധിക്ക് കീഴടങ്ങാതെ പോരാടുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍. കാലഘട്ടത്തിലെ ഒറ്റത്തുരുത്തുകളായി അപൂര്‍വ്വ സമസ്യകളായി സ്ഥലകാല പരിമിതികളെ അതിലംഘിക്കുന്ന കഥാപാത്രങ്ങള്‍.......സൂക്ഷ്‌മനിരീക്ഷണങ്ങളിലൂടെയും ആവിഷ്‌കരണ മികവിലൂടെയും അനുവാചക ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്‌ഠ നേടുവാന്‍ പോന്ന രചനകള്‍....ആത്മനൊമ്പരങ്ങളുടേയും അന്തഃസംഘര്‍ഷങ്ങളിലൂടേയും അടയാളപ്പെടുത്തലാകുന്ന നോവെല്ലകള്‍.....വ്യത്യസ്‌തമായ രചനാതന്ത്രം. വ്യതിരിക്തമായ വായനാനുഭവം.
മൂന്ന് വ്യാഴവട്ടക്കാലം മാത്രം നീണ്ടുനിന്ന ജീവിതത്തിനിടയില്‍ ഒരു പുരുഷായുസ്സിന്റെ മുഴുവന്‍ ജോലിയും ചെയ്‌തുവെച്ച് ഒരു മേഘജ്യോതിസ്സു പോലെ മിന്നിമറഞ്ഞുപോയ ആ ഗാനഗന്ധര്‍വ്വന്‍, കേരളം കണ്ട മൗലികപ്രതിഭയുള്ള കവികളില്‍ മുന്‍നിരക്കാരനായിരുന്നു. എന്തിനും മേലെ അദ്ദേഹം കവിതയെ സ്‌നേഹിച്ചു. കവിതയ്ക്കു വേണ്ടി ജീവിതത്തെ സ്‌നേഹിച്ചു. ആ പുല്ലാങ്കുഴലില്‍ നിന്ന് ഒഴുകിയെത്തിയതിലേറെയും പ്രേമഗാനങ്ങളായിരുന്നു. അന്നത്തെ യുവതലമുറ മുഴുവന്‍ അതേറ്റുപാടി. ഒരത്ഭുതം പോലെ കലാകേരളം അതു നോക്കിനിന്നു. ശാപം പിണഞ്ഞ ഏതോ ഗന്ധര്‍വ്വനായിരുന്നു ആ കവി. ആ ഗന്ധര്‍വ്വ സ്‌പന്ദത്തിന്റെ കഥ പറയുകയാണ്, ചന്ദ്രശേഖരന്‍.
`ഗന്ധര്‍വ്വ സ്‌പന്ദം' എന്ന നേവലിന്റെ കര്‍ത്താവായ ശ്രീ.എം.കെ.ചന്ദ്രശേഖരന്‍ മലയാള വായനക്കാര്‍ക്ക് അപരിചിതനല്ല. 6 നോവല്‍, 6 ചെറുകഥാസമാഹാരങ്ങള്‍ ഉള്‍പ്പെടെ 15 കൃതികള്‍ അദ്ദേഹം കൈരളിയ്ക്ക് സംഭാവന ചെയ്‌തിട്ടുണ്ട്. മലയാളത്തിലെ ഗാനഗന്ധര്‍വ്വനായിരുന്ന ചങ്ങമ്പുഴയുമായുളള ബന്ധമാണ് ഈ നോവലിന്റെ സവിശേഷത. `ഗന്ധര്‍വ്വ സ്‌പന്ദം' എന്ന പേരുപോലും ചങ്ങമ്പുഴയെയല്ലേ ഓര്‍മ്മിപ്പിക്കുക ? മലയാളിയുടെ ഹൃദയം കവര്‍ന്ന് കടന്നുപോയ കവിയുമായുള്ള ഇത്തരമൊരു ബന്ധം നോവലിന്റെ തീവ്രതയ്ക്ക് നിദാനമായി ഞാന്‍ കാണുന്നു. ചങ്ങമ്പുഴ ഇവിടെ ഒരു പ്രതീകം മാത്രമാണ്. വേദനയെ ആത്മാവിന്റെ ഔഷധമായി സേവിക്കുന്ന ഒരു കാല്‍പ്പനിക പ്രതീകം. മറ്റേത് നോവലില്ലും എന്നപോലെ `ഗന്ധര്‍വ്വ സ്‌പന്ദത്തിലും ദേശകാലങ്ങളുടെ പശ്ചാത്തലമുണ്ട്. ഈ നോവലിന്റെ ഭാവമേഖല ഭൂമിയിലും ദേവലോകത്തിലുമായി വ്യാപിക്കുന്നതായി നമ്മുക്ക് അനുഭവപ്പെടുന്നു. താനും തന്റെ കവിതയും ലോകത്തില്‍ ഒരോമന സ്വപ്‌നമായി അവശേഷിക്കുമെന്ന് ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്. ജീവിതം കിനാവാണെന്ന് പറഞ്ഞ് കൊണ്ടാണ് ആശാന്‍ `വീണപൂവ്' അവസാനിപ്പിക്കുന്നത്. കവികളും എഴുത്തുകാരും ഏതോ ഉള്‍ക്കാഴ്‌ചയുടെ ബലത്തില്‍ ചില നിമിഷങ്ങളിലെങ്കിലും ഈ വീക്ഷണത്തിലെത്തിച്ചേരുന്നത് കാണാം. കവിതയുടെ ആത്മാവുള്ളതു കൊണ്ട് ചന്ദ്രശേഖരനും ഇത്തരമൊരു വീക്ഷണത്തിന്റെ ഭ്രമാത്മകമായ അന്തരീക്ഷം നോവലില്‍ സൃഷ്ടിച്ചിരിക്കുന്നു.
സംശയം ഒരു രോഗമാണോ ......? ആണെങ്കില്‍ അതിന് ചികിത്സ വേണം. വ്യക്തികളെ മാത്രമല്ല സംശയരോഗം തകര്‍ക്കുന്നത്. ഒരു കുടുംബത്തെത്തന്നെ ഛിന്നഭിന്നമാക്കും. സ്‌നേഹക്കൂടുതലാണോ സംശയം....? അമിതസ്‌നേഹം മൂലം സംശയം ജനിക്കുമോ....? സ്‌നേഹക്കൂടുതലായാലും അസൂയ കൊണ്ടായാലും സംശത്തിന്റെ വിത്ത് മനസ്സില്‍ പതിഞ്ഞ് കഴിഞ്ഞാല്‍ അത് വളര്‍ന്ന് ഒരു വന്‍വൃക്ഷം പോലെ പടര്‍ന്നു പന്തലിക്കും. മുളയിലേ അത് വേരോടെ പിഴുതെറിഞ്ഞില്ലെങ്കില്‍ പലരുടേയും ജീവിതങ്ങള്‍ കത്തിയമര്‍ന്നു ചാമ്പലാകും. വായനക്കാര്‍ക്ക് പ്രണയത്തിന്റേയും ദാമ്പത്യബന്ധത്തിന്റേയും ഊഷ്‌മള മുഹൂര്‍ത്തങ്ങളും അനുഭവങ്ങളും സമ്മാനിക്കുന്ന മനോഹരമായ കലാസൃഷ്ടി.