മത്സ്യഗന്ധി\' – അനശ്വരമായ പ്രണയകാവ്യം. കടലിനോട് മല്ലടിക്കുന്ന അദ്ധ്വാനശീലരുടെ ഭാവസാന്ദ്രവും ലളിതസുന്ദരവുമായ ജീവിതാവിഷ്‌ക്കാരം. രാപ്പകല്‍ അധ്വാനിച്ചട്ടും പട്ടിണിയും പരിവട്ടവുമായി നട്ടം തിരിഞ്ഞു നരകിക്കേണ്ടിവരുന്ന ഒരു പിടി മനുഷ്യരുടെ ചുടുനെടുവീര്‍പ്പുകളാണ് ഇതിന്റെ അന്തഃസത്ത. കരുണയില്ലാത്ത ഈ ലോകത്തില്‍ രണ്ടിണപ്രാവുകളുടെ ദീനരോധനം ആലപ്പാടിന്റേയും ആറാട്ടുപുഴയുടേയും കടലോരങ്ങളില്‍ ഇപ്പോഴും മുഴങ്ങിക്കേള്‍ക്കാം. ഒന്നു ശ്രദ്ധിച്ചാസ്വദിച്ചാല്‍ നമ്മുക്കും കേള്‍ക്കാം ആ ദീനരോധനത്തിന്റെ മാറ്റൊലികള്‍...
പതിനഞ്ചാം വയസ്സിലാണ് ഞാന്‍ ആദ്യമായി കവിതയെഴുതിയത്. അത് മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു. പിന്നെ തുടര്‍ച്ചയായി കവിതയെഴുത്ത് തന്നെ. സംസ്‌കൃതഭാഷയില്‍ പാണ്ഡിത്യമുണ്ടായിരുന്ന അച്ഛന്‍ കാഴ്‌ചക്കുറവ് കൊണ്ട് എന്നെക്കൊണ്ടാണ് കവിത എഴുതിച്ചിരുന്നത്. ആനുകാലികങ്ങളില്‍ വന്ന എന്റെ കവിതകള്‍ പലതൂം സൂക്ഷിച്ചുവയ്ക്കാന്‍ എനിക്കായില്ല. നഷ്ടപ്പെടാതെ പോയ കവിതകളില്‍ ചിലതുമാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഈ പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്. കഷ്ടതകളുടെ ലോകത്ത് ഒരു പുതിയ വിഭാതം സ്വപ്‌നം കണ്ട് എനിക്ക് പ്രചോദനമേകിയ എന്റെ പിതാവിന്റെ സ്‌മരണയ്ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു കൊണ്ട് ഞാന്‍ കൃതി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
ജയറാം, ചെറിയ ചെറിയ ചിത്രങ്ങളിലൂടെയും ചിന്താനുറുങ്ങുകളിലൂടെയും വായനക്കാരില്‍ സുനിശ്ചിതമായ പ്രതീതികള്‍ ഉളവാക്കുവാനാണ് ശ്രമിക്കുന്നത്. ആ പ്രതീതികളിലൂടെ തന്റെ ഉദ്ദിഷ്ടത്തിലേക്കുള്ള വഴി ചൂണ്ടിക്കാട്ടുകയാണ്. നിഴലിലൂടെ രൂപത്തെ ധ്വനിപ്പിക്കുന്ന സങ്കേതം എന്ന് വേണമെങ്കിലതിനെ വിശേഷിപ്പിക്കാം. പറയുന്നതിലേറെ പറയാതെ വിടുന്നതിലേക്ക് ശ്രദ്ധയെ തിരിച്ചുവിടുന്ന ഏതോ ഒരു ഘടകം ഈ കവിതകളില്‍ വര്‍ത്തിക്കുന്നു. ദര്‍ശനം എന്നും സാമൂഹ്യമായ പ്രതിജ്ഞാബദ്ധത എന്നുംമറ്റും നാം വിളിച്ചുപോന്ന ഘടകങ്ങള്‍ തീര്‍ച്ചയായും പുതിയ കവിയുടെ അന്തരംഗത്തില്‍ സൌവര്‍ണ്ണസ്‌പര്‍ശം പോലെ കണ്ടെത്താന്‍ കഴിയും.
ഉള്ളിലെ ചിന്തിയിലുരുണ്ടുകൂടുന്ന സര്‍ഗ്ഗപ്രക്രിയ അതൊരു കാവ്യശില്‌പമായി രൂപമുള്‍ക്കൊണ്ടു കഴിഞ്ഞാല്‍ ഏറെനാളത് ഒളിച്ചുവയ്ക്കാനാവില്ല. കവിയുടെ–കലാകാരന്റെ തൂലികയിലൂടെയത് ജീവനേറ്റ് പുറത്തുവന്നേ പറ്റൂ. മണ്ണിലടിഞ്ഞുകിടക്കുന്ന വിത്തുകള്‍ അനുകൂലകാലാവസ്ഥയില്‍ മുളപൊട്ടി പ്രപഞ്ചത്തിലേക്ക് കണ്ണ് തുറക്കുന്നതുപോലെ. ഇതൊരു സ്വര്‍ഗ്ഗപ്രകൃതിയുടെ മായാവിലാസമെന്നേ പറയാനാവൂ. കഥയിലെ ശില്‌പത്തെപ്പോലെ ജീവനേറ്റ ഏതാനും കവിതകളാണ് പിഗ്മാലിയന്‍ എന്ന കവിതാസമാഹാരത്തില്‍.