ഒരു പത്രപ്രവര്‍ത്തകന്റെ അനുഭവ സീമകളിലൂടെയുള്ള തീര്‍ത്ഥയാത്രയില്‍ കേരളത്തിന്റെ പൂര്‍വ്വകാല സാമൂഹിക ചരിത്രത്തിലേക്കും മനുഷ്യജീവിതത്തിന്റെ ദൂരക്കാഴ്‌ചകളിലേക്കും വിരല്‍ചൂണ്ടുന്ന നോവലാണ് `പദ്‌മതീര്‍ത്ഥം'. മനുഷ്യപ്രജ്ഞയും കര്‍മ്മോന്മുഖതയും കൊണ്ട് പ്രതികൂല പ്രതിസന്ധികളെ തരണം ചെയ്‌ത് എങ്ങനെ ജീവിതത്തെ അനുകൂലമാക്കാം എന്ന മഹത്തായ പാഠം അനാവരണം ചെയ്യുന്ന ഈ കൃതി മനുഷ്യജീവിതയോധനത്തിന് നമ്മെ സജ്ജമാക്കുന്നു. സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ തലങ്ങളെ കൂട്ടിയിണക്കി സമകാലിക രാഷ്‌ട്രീയത്തിന്റെ കടുത്ത മൂല്യച്യുതിയിലേക്ക് വിരല്‍ ചൂണ്ടുന്നതോടൊപ്പം അര്‍പ്പണം, ആത്മാര്‍ത്ഥത, പ്രയത്‌നം എന്നിവ കൊണ്ട് നല്ലൊരു കുടുംബജീവിതം പരോപകാരപ്രദമായി പടുത്തുയര്‍ത്താമെന്നു കൂടി കാട്ടിത്തരുന്ന നോവലാണ് പ്രൊഫ. എം. സത്യപ്രകാശിന്റെ `പദ്‌മതീര്‍ത്ഥം'.
വ്യത്യസ്‌തവും കെട്ടുറപ്പുള്ളതും ജീവിതഗന്ധിയുമായ ഒരു നല്ല കഥ ആഗ്രഹിക്കുന്ന സുമനസ്സുകള്‍ക്കുള്ളതാണ് ``പാസഞ്ചര്‍ വൈകിയോടുന്നു'' എന്ന നോവല്‍. വായിക്കാന്‍ തുടങ്ങിയാല്‍ അവസാനിക്കുന്നതുവരെ ഉദ്വേഗജനകമായ ഒരു കഥ. സത്യസന്ധനും കൃത്യനിര്‍വ്വഹണത്തില്‍ ആത്മാര്‍ത്ഥതയുമുള്ള ഒരു റെയില്‍വെ സ്റ്റേഷന്‍മാസ്റ്ററിലൂടെ കുറെ റെയില്‍ ജീവനക്കാരെ കഥാകൃത്ത് ഈ നോവലിലൂടെ ആവിഷ്‌കരിക്കുന്നു. മാത്രമല്ല ഉച്ചനീചത്വങ്ങളുടെ പ്രതിബന്ധങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് തീവ്രവും തീക്ഷണവുമായ ഒരു പ്രണയകഥ നോവലിനെ മനോഹരമാക്കിയിരിക്കുന്നു. ``പാസഞ്ചര്‍ വൈകിയോടുന്നു'' എന്ന നോവല്‍ മനുഷ്യരുടെ കഥയാണ്. മാത്രമല്ല സ്‌ത്രീ–പുരുഷ ബന്ധങ്ങളുടെ ഉദാത്തമായ കഥയാണ്.
ഒന്നുമില്ലായ്മയിൽ നിന്നായിരുന്നു തുടക്കം. വറ്റിവരണ്ടു കിടന്നിരുന്ന നീരുറവ പെട്ടെന്നു ജലസമൃദ്ധമായതു പോലെ ഗൗരിയുടെ ജീവിതത്തിനു പച്ചപ്പേകാൻ സാന്ത്വനത്തിന്‍റെ കരസ്പർശവുമായി അവനെത്തി. ഭാഗ്യം അവളെ പിന്തുണച്ചപ്പോൾ പ്രേമം അവൾക്കൊരു പുതിയ അനുഭൂതിയായി. അവൻ അവൾക്കു ലാസ്യഭാവങ്ങൾ നൽകിയില്ല. പ്രേമത്തിന്റേതായ പ്രസരിപ്പും ഉണ്ടായില്ല. പക്ഷേ, അവർ യഥാർത്ഥ കമിതാക്കളായി. അവർക്കിടയിൽ സ്നേഹം പനിനീർപ്പൂവിന്‍റെ പരിശുദ്ധിയോടെ ഒഴുകി. സ്വപ്നങ്ങളുടെ മണിത്തേരിലേറി അവർ സഞ്ചരിക്കേ വിധി അവരോടു കാട്ടിയ ക്രൂരത കടുത്തതായിരുന്നു. അതിൽനിന്നു രക്ഷപെടാനെണോണം അവർ ദീനാരായി കേണു. വിധി അവരോടു സഹാനുഭൂതി കാട്ടിയോ? ഉത്തരംതേടുമ്പോൾ വായനക്കാർ വിധിയുടെ ക്രൂരതയെ ശപിക്കും. തീർച്ച!
കേരളത്തിന്റെ ആത്മീയ സാംസ്‌കാരിക മണ്ഡലത്തില്‍ വിപ്ലവകരമായ നേട്ടങ്ങള്‍ സമ്മാനിച്ച് ചിരപ്രതിഷ്‌ഠ നേടിയ മഹാമുനി ബ്രഹ്മശ്രീ പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികളുടെ സംഭവബഹുലമായ ജീവിതത്തെ കൈതയ്ക്കല്‍ സോമക്കുറുപ്പ് നോവലായി ആവിഷ്‌കരിച്ചിരിക്കുന്നു. പിന്നിട്ട കാലത്തെ മഹാരഥന്മാരുടേയും കേരളീയ ജീവിതത്തിന്റേയും ഒരു അസല്‍ പകര്‍പ്പിലൂടെ കടന്നു പോകുന്ന ഈ നോവല്‍ വായനക്കാര്‍ക്ക് ജ്ഞാനസമ്പന്നമായ പുതിയൊരു വായനാനുഭവം സമ്മാനിക്കുന്നു.